ഇമാം ബുഖാരി
, ഇമാം മുസ്ലിം, ഇമാം അബൂദാവൂദ്‌, തിര്‍മിദി, ഇബ്‌നുമാജ, നസാഈ മുതലായ ഹദീസ്‌ പണ്ഡിതര്‍ റിപ്പോര്‍ട്ട്‌ ചെയ്ത സ്വഹീഹായ ഹദീസുകള്‍

Friday, March 2, 2012

രണ്ടു പെരുന്നാള്‍


രണ്ടു പെരുന്നാള്‍
  1. ആയിശ:(റ) നിവേദനം: ഒരു പെരുന്നാള്‍ ദിവസം നബി(സ) എന്‍റെയടുക്കല്‍ കടന്നുവന്നപ്പോള്‍ രണ്ടു പെണ്‍കുട്ടികള്‍ ബുആസ്‌ ദിവസത്തെക്കുറിച്ച്‌ പാട്ടു പാടിക്കൊണ്ടിരിക്കുകയായിരുന്നു. നബി(സ) വിരിപ്പില്‍ കിടന്നു. തന്‍റെ മുഖം മറുഭാഗത്തേക്ക്‌ തിരിച്ചിട്ടു. (പാട്ടു ശ്രവിച്ചുകൊണ്ടിരുന്നു) അങ്ങനെ അബൂബക്കര്‍ അവിടെ കയറി വന്നു. അദ്ദേഹം എന്‍റെ നേരെ കണ്ണുരുട്ടി. ഇപ്രകാരം ശകാരിച്ചു: ശൈത്താന്‍റെ പാട്ട്‌. അതു തന്നെ നബി(സ)യുടെ അടുത്തു വെച്ചിട്ടും! അപ്പോള്‍ നബി(സ) അബൂബക്കര്‍ (റ)ന്‍റെ നേരെ തിരിഞ്ഞു കൊണ്ടു പറഞ്ഞു: നീ അവരെ വിട്ടേക്കുക. അദ്ദേഹം അതില്‍ നിന്നു ശ്രദ്ധ തിരിച്ചപ്പോള്‍ ഞാന്‍ ആ രണ്ടു പെണ്‍കുട്ടികളോടും ആംഗ്യം കാണിച്ചു. ഉടനെ അവര്‍ രണ്ടുപേരും പുറത്തുപോയി. (ബുഖാരി. 2. 15. 70)
  2. ബറാഅ്‌(റ) നിവേദനം: നബി(സ) പ്രസംഗിക്കുന്നതു ഞാന്‍ കേട്ടിട്ടുണ്ട്‌. അങ്ങനെ അവിടുന്ന്‌ അരുളി: നിശ്ചയം നമ്മുടെ ഈ ദിവസം നാം ആദ്യമായി ആരംഭിക്കുക നമസ്കാരമാണ്‌. ശേഷം നാം പുറപ്പെട്ട്‌ ബലിയറുക്കും. അങ്ങനെ വല്ലവനും ചെയ്താല്‍ അവന്‍ നമ്മുടെ നടപടി സമ്പ്രദായങ്ങളില്‍ എത്തിച്ചേര്‍ന്നു. (ബുഖാരി. 2. 15. 71)
  3. അനസ്‌(റ) നിവേദനം: നബി(സ) ചെറിയ പെരുന്നാള്‍ കുറച്ചു ഈത്തപ്പഴമെങ്കിലും ഭക്ഷിക്കാതെ (മൈതാനത്തേക്ക്‌) പോകാറുണ്ടായിരുന്നില്ല. അനസ്സില്‍ നിന്നുള്ള മറ്റൊരു നിവേദനത്തില്‍ നബി(സ) ഒറ്റയായിട്ടാണ്‌ ഭക്ഷിക്കാറുള്ളതെന്ന്‌ പറയുന്നു. (ബുഖാരി. 2. 15. 73)
  4. അനസ്‌(റ) നിവേദനം: നബി(സ) അരുളി: നമസ്കാരത്തിന്‌ മുമ്പായി വല്ലവനും ബലി കര്‍മ്മം നിര്‍വ്വഹിച്ചിട്ടുണ്ടെങ്കില്‍ അവന്‍ പകരം മറ്റൊന്ന്‌ ആവര്‍ത്തിക്കട്ടെ. അപ്പോള്‍ ഒരാള്‍ എഴുന്നേറ്റു നിന്നുകൊണ്ട്‌ പറഞ്ഞു. മാംസത്തിന്‌ ആഗ്രഹിക്കുന്ന ഒരു ദിവസമാണിത്‌. ശേഷം തന്‍റെ അയല്‍വാസിയെ അദ്ദേഹം സ്മരിച്ചു. അയാള്‍ പറഞ്ഞത്‌ നി(സ) സത്യപ്പെടുത്തിയതുപോലെയുണ്ട്‌. അദ്ദേഹം തുടര്നനു: എന്‍റെ അടുത്ത്‌ ഒരു വയസ്സു പ്രായമുള്ള തടിച്ചുകൊഴുത്ത ആട്ടിന്‍കുട്ടിു്ട്‌. രണ്ടാടിനേക്കാള്‍ എനിക്കിഷ്ടപ്പെട്ടതാണത്‌. അപ്പോള്‍ നബി(സ) അയാള്‍ക്ക്‌ അതിനെ ബലിയറുക്കുവാന്‍ അനുമതി നല്‍കി. ഈ ഇളവ്‌ അദ്ദേഹത്തിന്‌ മാത്രമോ അതല്ല, മറ്റുള്ളവര്‍ക്ക്‌ ലഭിക്കുമോ എന്നത്‌ എനിക്ക്‌ അജ്ഞാതമാണ്‌. (ബുഖാരി. 2. 15. 74)
  5. ബറാഅ്‌(റ) നിവേദനം: ഒരു ബലിപെരുന്നാള്‍ ദിവസം നബി(സ) നമസ്ക്കാര ശേഷം ഞങ്ങളോടു പ്രസംഗിച്ചു. അങ്ങനെ നബി(സ) പറഞ്ഞു: വല്ലവനും നാം നമസ്കരിക്കും പോലെ നമസ്കരിച്ചു. നാം ബലിയറുക്കും പോലെ ബലിയറുത്തുവെങ്കില്‍ അവന്‍റെ ബലി ശരിയായ മാര്‍ഗ്ഗത്തിലാണ്‌ നടന്നത്‌. എന്നാല്‍ വല്ലവനും നമസ്കാരത്തിനു മുമ്പ്‌ ബലി കഴിച്ചെങ്കില്‍ ആ ബലിനമസ്കാരത്തിനു മുമ്പുള്ളതാണ്‌. ശരിയായ ബലിയല്ല. അപ്പോള്‍ അബൂബുര്‍ദ: പറഞ്ഞു: അദ്ദേഹം ബര്‍റാഇന്‍റെ അമ്മാവനാണ്‌. അല്ലാഹുവിന്‍റെ ദൂതരേ! ഞാന്‍ എന്‍റെ ആടിനെ നമസ്കാരത്തിനുമുമ്പായി ബലിയറുത്ത്‌ ഇന്നത്തെ ദിവസം തിന്നുകയും കുടിക്കുകയും ചെയ്യുന്ന ദിവസമാണെന്ന്‌ ഞാന്‍ മനസ്സിലാക്കി. അതനുസരിച്ച്‌ എന്‍റെ വീട്ടില്‍ അറുക്കപ്പെടുന്ന ആദ്യത്തെ ആട്‌ എന്‍റെ ആടായിരിക്കണമെന്നും ഞാന്‍ ആഗ്രഹിച്ചു. എന്‍റെ ആടിനെ ഞാന്‍ അറുത്തു. പെരുന്നാള്‍ നമസ്കാരത്തിന്‌ പുറപ്പെടും മുമ്പ്‌ അതുകൊണ്ട്‌ ഞാന്‍ പ്രാതല്‍ കഴിക്കുകയും ചെയ്തു. തിരുമേനി(സ) അരുളി: നിന്‍റെ ആട്‌ മാംസത്തിന്‍റെ ആട്‌ മാത്രമാണ്‌. അബൂബുര്‍ദ പറഞ്ഞു: പ്രവാചകരേ! ഞങ്ങളുടെ അടുത്ത്‌ ഒരു വയസ്സായ ഒരു ആട്ടിന്‍കുട്ടിയുണ്ട്‌. രണ്ടാടിനേക്കാള്‍ എനിക്ക്‌ ഇഷ്ടപ്പെട്ടതാണ്‌. എനിക്കുവേണ്ടി അതിനെ ബലിയറുക്കുവാന്‍ പറ്റുമോ? നബി(സ) അരുളി: അതെ, മതിയാവും. എന്നാല്‍ നിനക്ക്‌ ശേഷം അത്‌ മറ്റാര്‍ക്കും മതിയാവുകയില്ല. (ബുഖാരി. 2. 15. 75)
  6. അബൂസഈദുല്‍ ഖുദ്‌രി(റ) നിവേദനം: നബി(സ) ചെറിയപെരുന്നാള്‍ ദിവസവും ബലിപെരുന്നാള്‍ ദിവസവും മൈതാനത്തേക്ക്‌ പുറപ്പെടും. അവിടെ എത്തിയാല്‍ ആദ്യമായി നമസ്കാരമാണ്‌ നബി(സ) തുടങ്ങുക. നമസ്കാരത്തില്‍ നിന്ന്‌ വിരമിച്ചാല്‍ ജനങ്ങളെ അഭിമുഖീകരിച്ച്‌ എഴുന്നേറ്റ്‌ നില്‍ക്കും. ജനങ്ങള്‍ അവരുടെ അണികളില്‍ തന്നെയിരിക്കും. അങ്ങനെ നബി(സ) അവര്‍ക്ക്‌ ഒരു ഉപദേശം നല്‍കും. അവരോട്‌ പലതും കല്‍പിക്കും. ഒരു പട്ടാളവിഭാഗത്തെ രൂപവല്‍ക്കരിച്ച്‌ വല്ലഭാഗത്തേക്കും അയക്കുവാന്‍ നബി(സ) ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ആ പട്ടാളസംഘത്തെ അവിടെവച്ച്‌ രൂപവല്‍ക്കരിക്കും. വല്ല കാര്യവും കല്‍പ്പിക്കാനാണ്‌ ഉദ്ദേശമെങ്കില്‍ അത്‌ കല്‍പിക്കും. ശേഷം നബി(സ) അവിടെ നിന്ന്‌ പിരിഞ്ഞു പോകും. അബുസഈദ്‌(റ) പറയുന്നു. മര്‍വാന്‍ വരുന്നതുവരെ ജനങ്ങള്‍ ഈ നബിചര്യ തുടര്‍ന്നുകൊണ്ടിരുന്നു. ഒരിക്കല്‍ മദീനയിലെ ഗവര്‍ണറായിരുന്ന മര്‍വ്വാന്‍റെ കൂടെ ഒരു ബലി പെരുന്നാള്‍ ദിവസമോ ചെറിയ പെരുന്നാള്‍ ദിവസമോ ഞാന്‍ മൈതാനത്തേക്ക്‌ പുറപ്പെട്ടു. അങ്ങനെ മൈതാനത്ത്‌ ഞങ്ങള്‍ എത്തിച്ചേര്‍ന്നപ്പോള്‍ അവിടെ അതാ ഒരു മിമ്പര്‍ ! കുസീറുബ്നുസ്വല്‍ത്തു എന്ന മനുഷ്യന്‍ നിര്‍മ്മിച്ചതാണിത്‌. മര്‍വ്വാന്‍ നമസ്കരിക്കുന്നതിന്‍റെ മുമ്പായി തന്നെ ആ മിമ്പറില്‍ കയറാന്‍ ഉദ്ദേശിച്ചു. അദ്ദേഹത്തിന്‍റെ വസ്ത്രം പിടിച്ച്‌ ഞാന്‍ പിന്നോട്ട്‌ വലിച്ചു. അപ്പോള്‍ അദ്ദേഹം എന്നെയും പിടിച്ചുവലിച്ചു. ഒടുവില്‍ മിമ്പറില്‍ കയറി അയാള്‍ നമസ്കാരത്തിന്‍റെ മുമ്പായി ഖുത്തുബ നടത്തി. ഞാന്‍ അയാളോട്‌ പറഞ്ഞു: അല്ലാഹുവാണ്‌ സത്യം. നിങ്ങള്‍ നബിചര്യ മാറ്റി മറിച്ചിരിക്കുന്നു. അപ്പോള്‍ മര്‍വാന്‍ പറഞ്ഞു. അബൂസഈദ്‌! നിങ്ങള്‍ മനസ്സിലാക്കിയ നബിചര്യയുടെ കാലം കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ ഞാന്‍ മര്‍വാനോട്‌ പറഞ്ഞു. അല്ലാഹു സത്യം. ഞാന്‍ പഠിച്ചുവെച്ചതാണ്‌ ഞാന്‍ പഠിക്കാതെ ഉപേക്ഷിച്ചതിനേക്കാള്‍ ഉത്തമം. മര്‍വാന്‍ പറഞ്ഞു. ജനങ്ങള്‍ നമസ്കാരശേഷം നമ്മുടെ പ്രസംഗം കേള്‍ക്കാനിരിക്കുന്നില്ല. അതുകൊണ്ട്‌ ഖുത്തുബ: യെ ഞാന്‍നമസ്കാരത്തിന്‍റെ മുമ്പാക്കി. (ബുഖാരി. 2. 15. 76)
  7. ഇബ്നുഉമര്‍ (റ) നിവേദനം: നബി(സ) ബലി പെരുന്നാള്‍ ദിവസവും ചെറിയ പെരുന്നാള്‍ ദിവസവും നമസ്കരിക്കും. ശേഷം പ്രസംഗിക്കും. (ബുഖാരി. 2. 15. 77)
  8. ജാബിര്‍ (റ) നിവേദനം: ചെറിയപെരുന്നാള്‍ ദിവസം നബി(സ) പുറപ്പെടുകയും ഖുത്തുബക്ക്‌ മുമ്പായി നമസ്കാരം ആരംഭിക്കുകയും ചെയ്യും. ഇബ്നു അബ്ബാസ്‌(റ) നിവേദനം: അദ്ദേഹം ഇബ്നു സുബൈറിന്‌ ആദ്യമായി ബൈഅത്ത്‌ ചെയതുകൊണ്ട്‌ ഇപ്രകാരം പറഞ്ഞയച്ചു. നിശ്ചയം നബി(സ)യുടെ കാലത്ത്‌ ചെറിയപെരുന്നാള്‍ ദിവസം ബാങ്കു വിളിക്കപ്പെടാറില്ല. ഖുത്തുബ നമസ്കാരശേഷം മാത്രമായിരുന്നു. ഇബ്നുഅബ്ബാസ്‌, ജാബിര്‍ (റ) എന്നിവര്‍ പറയുന്നു: ചെറിയപെരുന്നാള്‍ ദിവസവും ബലിപെരുന്നാള്‍ ദിവസവും ബാങ്കു വിളിക്കാറുണ്ടായിരുന്നില്ല. ജാബിര്‍ (റ) നിവേദനം: നബി(സ) എഴുന്നേറ്റ്‌ നിന്ന്‌ നമസ്കാരം ആരംഭിച്ചു. ശേഷം ജനങ്ങളോട്‌ പ്രസംഗിച്ചു. പ്രസംഗത്തില്‍ നിന്ന്‌ വിരമിച്ചപ്പോള്‍ പ്രവാചകന്‍ ഇറങ്ങുകയും സ്ത്രീകളുടെ അടുത്ത്‌ ചെന്ന്‌ അവരെ (വീണ്ടും) ഉദ്ബോധിപ്പിക്കുകയും ചെയ്തു. നബി(സ) ബിലാലിന്‍റെ കയ്യില്‍ ഊന്നിനിന്നുകൊണ്ട്‌ ബിലാല്‍ തന്‍റെ ഒരു വസ്ത്രം നിവര്‍ത്തിപ്പിടിച്ചിട്ടുണ്ട്‌. സ്ത്രീകള്‍ അതിലേക്ക്‌ ദാനധര്‍മ്മം നിക്ഷേപിക്കും. ഞാന്‍ (ഒരു നിവേദകന്‍ ) അത്വാഅ്‌(റ)നോട്‌ ചോദിച്ചു. ഇന്നും ഇമാമുകള്‍ സ്ത്രീകളുടെ അടുത്തു ചെന്ന്‌ ഖുതുബ:യില്‍ നിന്ന്‌ വിരമിച്ചാല്‍ പ്രത്യേകമായ ഉദ്ബോധനം അവര്‍ക്ക്‌ നല്‍കല്‍ നിര്‍ബന്ധമാണോ? അദ്ദേഹം പറഞ്ഞു. നിശ്ചയം, അത്‌ അവരുടെ മേല്‍ നിര്‍ബന്ധമായതാണ്‌. അവര്‍ക്ക്‌ അപ്രകാരം ചെയ്യാതിരിക്കുവാന്‍ എന്തുണ്ട്‌?. (ബുഖാരി. 2. 15. 78)
  9. ഇബ്നുഅബ്ബാസ്‌(റ) നിവേദനം: നബി(സ) ചെറിയ പെരുന്നാള്‍ ദിവസം രണ്ട്‌ റക്‌അത്ത്‌ നമസ്കരിച്ചു. അതിന്‍റെ മുമ്പും അതിന്‍റെ ശേഷവും നബി സുന്നത്ത്‌ നമസ്കരിച്ചില്ല. ശേഷം സ്ത്രീകളുടെ അടുത്തുവന്ന്‌ ധര്‍മ്മം ചെയ്യാന്‍ അവരോട്‌ നിര്‍ദ്ദേശിച്ചു. നബി(സ)യുടെ കൂടെ ബിലാലും ഉണ്ടായിരുന്നു. സ്ത്രീകള്‍ അവരുടെ സ്വര്‍ണ്ണം കൊണ്ടും വെള്ളികൊണ്ടും നിര്‍മ്മിക്കപ്പെട്ട കര്‍ണ്ണാഭരണങ്ങളും മാലകളും അതില്‍ ഇടുവാന്‍ തുടങ്ങി. (ബുഖാരി. 2. 15. 81)
  10. സഈദ്ബ്നുനു ജുബൈര്‍ (റ) പറയുന്നു: ഇബ്നു ഉമര്‍ (റ)ന്‍റെ കാലിന്‍റെ ഉള്ളില്‍ ഒരു കുന്തത്തിന്‍റെ മുന തറച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്നു. അങ്ങനെ അദ്ദേഹത്തിന്‍റെ കാല്‍ ഒട്ടക കട്ടിലിനോട്‌ ബന്ധിപ്പിക്കപ്പെട്ടു. ഞാന്‍ താഴെയിറങ്ങി അത്‌ ഊരിയെടുത്തു. മിനായില്‍ വെച്ചായിരുന്നു സംഭവം. ഈ വിവരം ഹജ്ജാജ്‌ അറിഞ്ഞപ്പോള്‍ ഇബ്നുഉമര്‍ (റ)നെ സന്ദര്‍ശിക്കുവാന്‍ വരികയും നിങ്ങളെ മുറിവേല്‍പ്പിച്ചവനെ ഞാന്‍ മനസ്സിലാക്കിയിരുന്നുവെങ്കില്‍ അവനെ ശിക്ഷിക്കുമായിരുന്നുവെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്തു. അപ്പോള്‍ ഇബ്നു ഉമര്‍ (റ) പറഞ്ഞു: നീ തന്നെയാണ്‌ എന്നെ മുറിവേല്‍പിച്ചത്‌? ഹജ്ജാജ്‌ ചോദിച്ചു: അത്‌ എപ്രകാരമാണ്‌? ഇബ്നു ഉമര്‍ (റ) പ്രത്യുത്തരം നല്‍കി. ആയുധം വഹിക്കപ്പെടാന്‍ പാടില്ലാത്ത (പെരുന്നാള്‍) ദിവസം നീയതു വഹിച്ചു. ഹറമില്‍ നീയതു പ്രവേശിപ്പിക്കുകയും ചെയ്തു. ആയുധം ഒരിക്കലും ഹറമില്‍ പ്രവേശിക്കപ്പെട്ടിരുന്നില്ല. (ബുഖാരി. 2. 15. 83)
  11. ഇബ്നു അബ്ബാസ്‌(റ) നിവേദനം: നബി(സ) അരുളി: ദുല്‍ഹജ്ജ്‌ മാസത്തിലെ ആദ്യത്തെ പത്തുദിവസങ്ങളില്‍ നിര്‍വ്വഹിക്കപ്പെടു്ന പുണ്യകര്‍മ്മങ്ങള്‍ക്ക്‌ ലഭിക്കുന്ന പ്രതിഫം ഈ ദിവസങ്ങളൊഴിച്ചുള്ള മറ്റേത്‌ ദിവസങ്ങളില്‍ നിര്‍വ്വഹിച്ചാലും ലഭിക്കുകയല്ല. അപ്പോള്‍ സഹാബിമാര്‍ ചോദിച്ചു. ജിഹാദ്‌ ചെയ്താലും? നബി(സ) പറഞ്ഞു: ജിഹാദ്‌ ചെയ്താലും തത്തുല്യ പ്രതിഫലം ലഭിക്കുകയില്ല. പക്ഷെ, ഒരു പുരുഷനൊഴികെ അപകടസാധ്യതയുള്ള ഒരന്തരീക്ഷത്തിലേക്ക്‌ ജീവനും ധനവും കൊണ്ട്‌ അവനിറങ്ങി. എന്നിട്ട്‌ ഒരു നേട്ടവും കൊണ്ട്‌ അവന്‍ മടങ്ങിപ്പോകുന്നില്ല. (എല്ലാം അവന്‍ ബലികഴിച്ചു). (ബുഖാരി. 2. 15. 86)
  12. മുഹമ്മദ്ബ്നു അബൂബക്കര്‍ (റ) പറയുന്നു: ഞങ്ങള്‍ മീനായില്‍ നിന്ന്‌ അറഫായിലേക്ക്‌ പ്രഭാതത്തില്‍ പുറപ്പെടുമ്പോള്‍ അനസി(റ)നോട്‌ തല്‍ബിയ്യത്തിനെക്കുറിച്ച്‌ ചോദിച്ചു. നബി(സ) യോടൊപ്പം നിങ്ങള്‍ എങ്ങിനെയാണ്‌ ചൊല്ലിയിരുന്നതെന്ന്‌. അനസ്‌(റ) പറഞ്ഞു: തല്‍ബിയ്യത്തു ചൊല്ലുന്നവന്‍ തല്‍ബിയ്യത്തു ചൊല്ലും. അതാരും എതിര്‍ക്കുകയില്ല. തക്ബീര്‍ ചൊല്ലുന്നവന്‍ തക്ബീര്‍ ചൊല്ലും. അതാരും എതിര്‍ക്കുകയില്ല. (ബുഖാരി. 2. 15. 87)
  13. ഉമ്മുഅതിയ്യ:(റ) നിവേദനം: പെരുന്നാള്‍ ദിവസം മൈതാനത്തേക്ക്‌ പുറപ്പെടാന്‍ ഞങ്ങള്‍ കല്‍പിക്കാറുണ്ട്‌. യുവതികളായ സ്ത്രീകളെ അവരുടെ അന്തഃപുരിയില്‍ നിന്ന്‌ പുറത്തുകൊണ്ടുവരാനും. അങ്ങനെ അശുദ്ധിയുള്ള സ്ത്രീകളെ വരെ ഞങ്ങള്‍ ഈദ്‌ ഗാഹിലേക്ക്‌ കൊണ്ട്‌ വരും. അവര്‍ ജനങ്ങളുടെ പിന്നില്‍ അണിനിരക്കും. അവര്‍ (പുരുഷന്‍മാര്‍) തക്ബീര്‍ ചൊല്ലുന്നതുപോലെ സ്ത്രീകളും തക്ബീര്‍ ചൊല്ലും. അവര്‍ പ്രാര്‍ത്ഥിക്കുന്നതു പോലെ പ്രാര്‍ത്ഥിക്കും. ആ ദിവസത്തെ നന്‍മയും പരിശുദ്ധിയും അവരും കാംക്ഷിക്കും. (ബുഖാരി. 2. 15. 88)
  14. ഇബ്നു ഉമര്‍ (റ) നിവേദനം: നബി(സ) മൈതാനത്തേക്ക്‌ പ്രഭാതത്തില്‍ പുറപ്പെടും. നബി(സ)യുടെ മുന്നില്‍ ഒരു വടി നാട്ടുകയും അതിന്‍റെ നേരെ തിരിഞ്ഞു നമസ്കരിക്കുകയും ചെയ്യും. (ബുഖാരി. 2. 15. 89)
  15. ഉമ്മു അത്വിയ്യ:(റ) നിവേദനം: യുവതികളേയും രഹസ്യമുറികളില്‍ ഇരിക്കുന്ന സ്ത്രീകളേയും പുറത്തുകൊണ്ടു വരാന്‍ ഞങ്ങള്‍ ശാസിക്കപ്പെടാറുണ്ട്‌. അശുദ്ധിയുള്ള സ്ത്രീകള്‍ നമസ്കാരസ്ഥലത്തു നിന്ന്‌ അകന്നു നില്‍ക്കും. (ബുഖാരി. 2. 15. 91)
  16. അബ്ദുറഹിമാന്‍ (റ) നിവേദനം: നബി(സ)യുടെ കൂടെ പെരുന്നാള്‍ നമസ്കാരത്തില്‍ താങ്കള്‍ പങ്കെടുത്തിരുന്നുവോ എന്ന്‌ ഇബ്നു അബ്ബാസ്‌(റ)നോട്‌ ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: അതെ, ഞാന്‍ ചെറിയ കുട്ടിയായിരുന്നില്ലെങ്കില്‍ നബി(സ)യുടെ ഒപ്പം പങ്കെടുക്കുമായിരുന്നില്ല. ഹുസൈര്‍റിബ്നു സ്വല്‍ത്തിന്‍റെ വീട്ടിന്‍റെ അടുത്ത്‌ നിര്‍മ്മിക്കപ്പെട്ട ഒരു അടയാളത്തിന്‍റെ അടുത്ത്‌ നബി(സ) വരുകയും അങ്ങനെ നമസ്കരിക്കുകയും ചെയ്തു. ശേഷം പ്രസംഗിച്ചു. പിന്നീട്‌ സ്ത്രീകളുടെ അടുത്ത്‌ ചെന്ന്‌ അവരെ ഉപദേശിക്കുകയും ഉദ്ബോധിപ്പിക്കുകയും ധര്‍മ്മം ചെയ്യാന്‍ അവരോട്‌ നിര്‍ദ്ദേശിക്കുകയും ചെയ്തു. ബിലാലിന്‍റെ വസ്ത്രത്തിലേക്ക്‌ സ്ത്രീകള്‍ അവരുടെ കൈകള്‍ ധര്‍മ്മവുമായി ഇടുന്നത്‌ ഞാന്‍ കണ്ടു. ശേഷം നബിയും ബിലാലും വീട്ടിലേക്ക്‌ പുറപ്പെട്ടു. (ബുഖാരി. 2. 15. 94)
  17. ജാബിര്‍ (റ) നിവേദനം: നബി(സ) ചെറിയപെരുന്നാള്‍ ദിവസം എഴുന്നേറ്റ്‌ നിന്ന്‌ നമസ്ക്കരിച്ചു. നമസ്ക്കാരം കൊണ്ടു ആരംഭിക്കുകയും ശേഷം പ്രസംഗിക്കുകയും ചെയ്തു. പ്രസംഗത്തില്‍ നിന്ന്‌ വിരമിച്ചപ്പോള്‍ നബി(സ) ഇറങ്ങി സ്ത്രീകളുടെ അടുത്തു വരികയും അവരെ ഉല്‍ബോധിപ്പിക്കുകയും ചെയ്തു. ബിലാലിന്‍റെ കയ്യില്‍ നബി(സ) പിടിക്കുന്നുണ്ടായിരുന്നു. ബിലാല്‍ തന്‍റെ വസ്ത്രം നിവര്‍ത്തിപ്പിടിച്ചു. സ്ത്രീകള്‍ അതിലേക്ക്‌ ധര്‍മ്മം ഇടുവാന്‍ തുടങ്ങി. ഞാന്‍ (ഒരു നിവേദകന്‍ ) അത്വാഅ്‌(റ) നോടു ചോദിച്ചു. ഫിത്വര്‍ സക്കാത്തായിരുന്നുവോ? അദ്ദേഹം പറഞ്ഞു: അല്ല അന്ന്‌ അവര്‍ ധര്‍മ്മം ചെയ്ത ധര്‍മ്മമായിരുന്നു. സ്ത്രീകള്‍ അവരുടെ മോതിരം അതില്‍ നിക്ഷേപിച്ചു. ഞാന്‍ ചോദിച്ചു. ഇന്നും ഇമാമുകള്‍ ഇപ്രകാരം സ്ത്രീകള്‍ക്ക്‌ ഉല്‍ബോധനം നല്‍കേതുണ്ടോ? അത്വാഅ്‌(റ) പറഞ്ഞു. അതെ നിശ്ചയം അതു അവരുടെ മേല്‍ അവകാശപ്പെട്ടതാണ്‌. പക്ഷെ എന്തുകൊണ്ടു അവരതു ചെയ്യുന്നില്ല. ഇബ്നു അബ്ബാസ്‌(റ) നിവേദനം: നബി(സ)യുടെ കൂടെയും അബൂബക്കര്‍ , ഉമര്‍ , ഉസ്മാന്‍ എന്നിവരുടെ കൂടെയും ഞാന്‍ ചെറിയ പെരുന്നാളിന്‌ പങ്കെടുത്തിട്ടുണ്ട്‌. ശേഷം അവരെല്ലാം തന്നെ ഖുതുബ:ക്ക്‌ മുമ്പായിട്ടാണ്‌ നമസ്ക്കരിക്കാറുള്ളത്‌. ശേഷം പ്രസംഗിക്കും. നബി(സ) ഒരിക്കല്‍ പുറപ്പെട്ടു. ജനങ്ങളെ കൈകൊണ്ട്‌ തിരുമേനി(സ) ഇരുത്തി. ശേഷം അവര്‍ക്കിടയിലൂടെ പുറപ്പെട്ടു. സ്ത്രീകളുടെ അടുത്തു വന്നു. ബിലാലും നബിയുടെ കൂടെയുണ്ടായിരുന്നു. ശേഷം അവിടുന്നു ഓതി (അല്ലയോ പ്രവാചകരേ, വിശ്വാസികളായ സ്ത്രീകള്‍ താങ്കള്‍ക്ക്‌ ബൈഅത്തു ചെയ്യുവാന്‍ വന്നാല്‍ ) ശേഷം നബി(സ) ചോദിച്ചു. ഈ വ്യവസ്ഥ അംഗീകരിക്കുവാന്‍ നിങ്ങള്‍ തയ്യാറുണ്ടോ? അപ്പോള്‍ അവരില്‍ നിന്ന്‌ ഒരു സ്ത്രീ പറഞ്ഞു: അതെ, ഹസ്സന്ന്‌ (നിവേദകന്‍ ) ആ സ്ത്രീയുടെ പേര്‌ അറിയുകയില്ല. പിന്നീട്‌ നബി(സ) പറഞ്ഞു. നിങ്ങള്‍ ധര്‍മ്മം ചെയ്യുവിന്‍ , അപ്പോള്‍ ബിലാല്‍ താന്‍റെ വസ്ത്രം നിവര്‍ത്തിപ്പിടിച്ചു. ബിലാല്‍ (റ) പറഞ്ഞു. നിങ്ങള്‍ മുന്നിട്ടു വരിക. എന്‍റെ മാതാപിതാക്കള്‍ പ്രായശ്ചിത്തമാണ്‌. അപ്പോള്‍ സ്ത്രീകള്‍ അവരുടെ വളകളും മോതിരങ്ങളും വസ്ത്രത്തില്‍ ഇടാന്‍ തുടങ്ങി. (ബുഖാരി. 2. 15. 95)
  18. ഹഫ്സ: ബിന്ത്‌ സിരീന്‍ (റ) പറയുന്നു: യുവതികള്‍ രണ്ടു പെരുന്നാളിന്നു പുറത്തു പോകുന്നത്‌ ഞങ്ങള്‍ തടഞ്ഞിരുന്നു. അങ്ങനെ ഒരു സ്ത്രീ ബസറയിലുള്ള ബനുഖലീഫന്‍റെ എടുപ്പില്‍ വന്നിറങ്ങി. നബി(സ)യൊന്നിച്ച്‌ പന്ത്രണ്ടു യുദ്ധത്തില്‍ പങ്കെടുത്ത ഭര്‍ത്താവോടൊപ്പം ആറെണ്ണത്തിലും കൂടെയുണ്ടായിരുന്ന സഹോദരിയില്‍ നിന്ന്‌ അവര്‍ ഹദീസ്‌ റിപ്പോര്‍ട്ടു ചെയ്യുന്നു. സഹോദരി പറഞ്ഞു. ഞങ്ങള്‍ യുദ്ധത്തില്‍ മുറിവേറ്റവരെ ചികിത്സിക്കുകയും രോഗികളെ ശുശ്രൂഷിക്കുകയും ചെയ്തിരുന്നു. എന്‍റെ സഹോദരി നബി(സ) യോടു ചോദിച്ചു. ഞങ്ങളില്‍ ഒരാള്‍ക്ക്‌ പര്‍ദ്ദയില്ലെങ്കില്‍ വരാതിരിക്കുന്നതില്‍ തെറ്റുണ്ടോ? വസ്ത്രമില്ലെങ്കില്‍ കൂട്ടുകാരി നല്‍കണം. പുണ്യത്തിലും സത്യവിശ്വാസികളുടെ പ്രാര്‍ത്ഥനയിലും അവളും പങ്കെടുക്കട്ടെ എന്ന്‌ നബി(സ) പ്രത്യുത്തരം നല്‍കി. (ബുഖാരി. 2. 15. 96)
  19. ഉമ്മുഅത്വിയ്യ:(റ) നിവേദനം: ആര്‍ത്തവകാരികളായ സ്ത്രീകളേയും യുവതികളേയും രഹസ്യമുറികളില്‍ ഇരിക്കുന്ന സ്ത്രീകളേയും ഈദ്ഗാഹിലേക്ക്‌ കൊണ്ടു വരാന്‍ ഞങ്ങളോട്‌ ശാസിക്കപ്പെടാറുണ്ട്‌. എന്നാല്‍ ആര്‍ത്തവകാരികള്‍ മുസ്ലിംകളുടെ സംഘത്തില്‍ പങ്കെടുക്കും. അവരുടെ പ്രാര്‍ത്ഥനകളിലും. നമസ്കാര സന്ദര്‍ഭത്തില്‍ നമസ്കാര സ്ഥലത്തു നിന്ന്‌ അവര്‍ അകന്ന്‌ നില്‍ക്കും. (ബുഖാരി. 2. 15. 97)
  20. ഇബ്നു ഉമര്‍ (റ) നിവേദനം: നബി(സ) ഒട്ടകത്തേയും മറ്റു മൃഗങ്ങളെയും പെരുന്നാള്‍ മൈതാനത്ത്‌ വെച്ച്‌ തന്നെയാണ്‌ ബലി കഴിക്കാറുണ്ടായിരുന്നത്‌. (ബുഖാരി. 2. 15. 98)
  21. അനസ്‌(റ) നിവേദനം: നബി(സ) ബലി പെരുന്നാള്‍ ദിവസം നമസ്കരിക്കുകയും ശേഷം പ്രസംഗിക്കുകയും പ്രസംഗത്തില്‍ നമസ്കാരത്തിന്‌ മുമ്പായി ബലികര്‍മ്മം നിര്‍വ്വഹിച്ചവരോട്‌ പകരം അറുക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അപ്പോള്‍ അന്‍സാരികളില്‍ പെട്ട ഒരാള്‍ എഴുന്നേറ്റ്‌ നിന്ന്‌ പറഞ്ഞു: പ്രവാചകരേ! എനിക്ക്‌ ദരിദ്രനായ ഒരു അയല്‍വാസിയുണ്ട്‌. അതിനാല്‍ നമസ്കാരത്തിനു മുമ്പായി എന്‍റെ ബലി മൃഗത്തെ ഞാന്‍ റുത്തു. എന്‍റെ അടുത്ത്‌ ഒരു വയസ്സുള്ള ആടുണ്ട്‌. രണ്ട്‌ ആടിനേക്കാള്‍ എനിക്ക്‌ ഇഷ്ടപ്പെട്ടതാണത്‌. അപ്പോള്‍ നബി(സ) അതിെ അറുക്കുവാന്‍ അദ്ദേഹത്തിന്‌ ഇളവ്‌ നല്‍കി. (ബുഖാരി. 2. 15. 100)
  22. ജുന്‍ദുബ്‌(റ) നിവേദനം: നബി(സ) ബലിപെരുന്നാള്‍ നമസ്കരിക്കുകയും ശേഷം പ്രസംഗിക്കുകയും ചെയ്തു. പിന്നീട്‌ അറവ്‌ നിര്‍വ്വഹിച്ചു. അവിടുന്നു പറഞ്ഞു: വല്ലവനും നമസ്കാരത്തിന്‍റെ മുമ്പ്‌ ബലിമൃഗത്തെ അറുത്തിട്ടുണ്ടെങ്കില്‍ അതിന്‍റെ സ്ഥാനത്ത്‌ മറ്റൊന്നു അറുക്കട്ടെ. അറുക്കാത്തവന്‍ അല്ലാഹുവിന്‍റെ നാമത്തില്‍ അറുക്കട്ടെ. (ബുഖാരി. 2. 15. 101)
  23. ജാബിര്‍ (റ) നിവേദനം: നബി(സ) പെരുന്നാള്‍ ദിവസം പോയ വഴിക്കല്ല തിരിച്ചു വരാറുണ്ടായിരുന്നത്‌. (ബുഖാരി. 2. 15. 102)
  24. ഇബ്നു അബ്ബാസ്‌(റ) നിവേദനം: തിരുമേനി(സ) ചെറിയ പെരുന്നാള്‍ ദിവസം പുറപ്പെടുകയും രണ്ട്‌ റക്‌അത്ത്‌ നമസ്കരിക്കുകയും ചെയ്തു. അതിന്‍റെ മുമ്പോ അതിന്‍റെ ശേഷമോ സുന്നത്തു നമസ്കരിച്ചില്ല. (ബുഖാരി. 2. 15. 104)
  25. ജാബീര്‍ ഇബ്നുസമൂറഃ(റ) പറഞ്ഞു: അസാന്‍ കൂടാതെയും ഇഖാമകൂടാതെയും ഞാന്‍ പ്രവാചകനോടുകൂടി രണ്ടു ഈദുനമസ്ക്കാരങ്ങളും, ഒന്നോ രണ്ടോ പ്രാവശ്യമല്ല, നമസ്ക്കരിച്ചത്‌. (മുസ്ലിം)
  26. തന്‍റെ പിതാമഹനെ ആധാരമാക്കി കസീര്‍ (റ) നിവേദനം ചെയ്തു. പ്രവാചകന്‍(സ) രണ്ടു ഈദു നമസ്കാരത്തിലും ഒന്നാമത്തെ റകഅത്തില്‍ ഫാത്തിഹാ ഓതുന്നതിന്‌ മുമ്പായി ഏഴുപ്രാവശ്യം തക്ബീര്‍ ചൊല്ലുകയും, രണ്ടാമത്തെ റകഅത്തില്‍ ഓതുന്നതിന്‌ മുമ്പ്‌ അഞ്ച്‌ പ്രാവശ്യം തക്ബീര്‍ ചൊല്ലുകയും ഉണ്ടായി. (തിര്‍മിദി)
  27. ഇബ്നു അബ്ബാസ്‌(റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍(സ) ഫിത്തര്‍ ദിനത്തിലും, അസഹാ ദിനത്തിലും കുളിക്കുക പതിവായിരുന്നു. (ഇബ്നുമാജാ)
  28. അബ്ദുല്ലാ ഇബ്നു ബുസ്‌രി(റ)നെ ആധാരമാക്കി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. ഫിത്തര്‍ ദിനത്തിലോ അഷാ ദിനത്തിലോ അദ്ദേഹം ജനങ്ങളൊന്നിച്ച്‌ പോകയും ഇമാമിന്‍റെ താമസത്തില്‍ അനിഷ്ടപ്പെടുകയും ഇപ്രകാരം പറയുകയും ചെയ്തു: ഈ സമയത്ത്‌ ഞങ്ങള്‍ പരിപാടി അവസാനിപ്പിക്കുക പതിവായിരുന്നു: സൂര്യോദയത്തിനു ശേഷമുള്ള നമസ്ക്കാര സമയമായിരുന്നു അത്‌. (ഇബ്നുമാജാ)
  29. അബൂഹുറയ്‌റാ(റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍(സ) പറഞ്ഞു: ത്രാണിയുണ്ടായിരിക്കെ, ആരൊരുവന്‍ ഒരു മൃഗത്തെ ബലികഴിക്കുന്നില്ലയോ, അവന്‍ നമ്മുടെ പ്രാര്‍ത്ഥന സ്ഥലത്ത്‌ വരാതിരിക്കട്ടെ. (അഹ് മദ്‌)
  30. ജാബിര്‍ (റ) പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍(സ) പറഞ്ഞു: നിങ്ങള്‍ക്കു ലഭിക്കുവാന്‍ പ്രയാസമില്ലാത്തപക്ഷം ഒരു മുന്നിസായെ അല്ലാതെ അറക്കരുത്‌. ലഭിക്കുവാന്‍ പ്രയാസമാണെങ്കില്‍ ആടുകളില്‍ ഒരു ജദഅയെ അറക്കുക (മുസ്ലിം)
  31. ബറാഇബ്നു ആസിബ്‌(റ) നിവേദനം ചെയ്തു: ഏതു ബലികളാണ്‌ ഉപേക്ഷിക്കേണ്ടതെന്ന്‌ പ്രവാചക(സ) നോടു ചോദിച്ചു. അവിടന്നു തന്‍റെ കൈ കൊണ്ടു കാണിച്ചു പറഞ്ഞു: നാല്‌ ; പ്രത്യക്ഷമായിക്കാണുന്ന മുടന്തുള്ളത്‌, ഒരു കണ്ണ്‌ കുരുടാകയാല്‍ പ്രത്യക്ഷമായി വൈരൂപ്യമുള്ളത്‌, പ്രത്യക്ഷമായി രോഗം ബാധിച്ച രോഗമുള്ളത്‌, എല്ലുകളില്‍ മജ്ജ നശിച്ചു ശോഷിച്ചത്‌. (അബൂദാവൂദ്‌)
  32. ജാബിര്‍ (റ) നിവേദനം ചെയ്തു, പ്രവാചകന്‍(സ) പറഞ്ഞു: ബലിക്കു ഒരു പശു ഏഴുപേര്‍ക്കും, ഒരു ഒട്ടകം ഏഴുപേര്‍ക്കും മതിയാകും. (മുസ്ലിം)
  33. ഇബ്നുഉമര്‍ (റ) പറഞ്ഞു: അല്‍ അഷ, അഷക്കുശേഷം രണ്ടു ദിവസം കൂടി നിലനില്‍ക്കുന്നു. (മുസ്ലിം)
  34. ഇബ്നുഉമര്‍ (റ) പറഞ്ഞു: ദൈവദൂതന്‍റെ(സ) കാലത്തു രണ്ട്‌ ഈദും (ഈദും വെള്ളിയാഴ്ചയും) ഒന്നിച്ചുണ്ടായി. അതുകൊണ്ട്‌ അവിടുന്നു ജനങ്ങളോടൊത്തു ഈദു നമസ്ക്കരിച്ചു: പിന്നീടു പറഞ്ഞു വെള്ളിയാഴ്ച നമസ്ക്കാരത്തിന്‌ വേണ്ടി വരുവാന്‍ ആഗ്രഹിക്കുന്നവന്‍ വരട്ടെ, ആര്‌ ഹാജരാകാതിരിക്കുവാന്‍ ഇച്ഛിക്കുന്നുവോ, അവന്‍ ഹാജരാകാതിരിക്കട്ടെ. (ഇബ്നുമാജാ)

No comments:

Post a Comment