ഇമാം ബുഖാരി
, ഇമാം മുസ്ലിം, ഇമാം അബൂദാവൂദ്‌, തിര്‍മിദി, ഇബ്‌നുമാജ, നസാഈ മുതലായ ഹദീസ്‌ പണ്ഡിതര്‍ റിപ്പോര്‍ട്ട്‌ ചെയ്ത സ്വഹീഹായ ഹദീസുകള്‍

Friday, March 2, 2012

നബി(സ)യുടെ പേരില്‍ സ്വലാത്ത്‌ ചൊല്ലല്‍


നബി(സ)യുടെ പേരില്‍ സ്വലാത്ത്‌ ചൊല്ലല്‍
  1. അബ്ദുല്ല(റ)യില്‍ നിന്ന്‌ നിവേദനം: നബി(സ) പറയുന്നത്‌ അദ്ദേഹം കേട്ടിട്ടുണ്ട്‌. എന്‍റെ പേരില്‍ വല്ലവനും സ്വലാത്ത്‌ ചൊല്ലിയാല്‍ അല്ലാഹു അവനെ പത്ത്‌ പ്രാവശ്യം അനുഗ്രഹിക്കും. (മുസ്ലിം)
  2. ഇബ്നുമസ്‌ഊദി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) പ്രഖ്യാപിച്ചു: അന്ത്യദിനത്തില്‍ ജനങ്ങളില്‍ നിന്ന്‌ എന്നോട്‌ ഏറ്റവും അടുത്തവന്‍ എന്‍റെ പേരില്‍ ഏറ്റവും കൂടുതല്‍ സ്വലാത്ത്‌ ചൊല്ലിയവനാണ്‌. (തിര്‍മിദി)
  3. ഔസി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) പറഞ്ഞു: ദിവസങ്ങളിലുത്തമം വെള്ളിയാഴ്ച ദിവസമാണ്‌. അതുകൊണ്ട്‌ നിങ്ങളാ ദിവസത്തില്‍ എന്‍റെ പേരില്‍ ധാരാളം സ്വലാത്ത്‌ ചൊല്ലുക. (അത്‌ ഏറ്റവും വലിയ സല്‍ക്കര്‍മ്മമാണ്‌). നിശ്ചയം നിങ്ങളുടെ സ്വലാത്ത്‌ എന്‍റെ മുമ്പില്‍ വെളിവാക്കപ്പെടും. (സ്വന്തമായോ മലക്കുകള്‍ വഴിയോ ഞാനത്‌ കേള്‍ക്കും) സഹാബാക്കള്‍ ചോദിച്ചു: പ്രവാചകരേ! അങ്ങ്‌ മണ്ണായിപ്പോയിരിക്കെ ഞങ്ങളുടെ സ്വലാത്ത്‌ അങ്ങക്ക്‌ എങ്ങനെ വെളിവാക്കപ്പെടും. റാവി പറഞ്ഞു. അവരതിന്‌ ബലൈത്‌ എന്നാണ്‌ വ്യാഖ്യാനിച്ചിട്ടുള്ളത്‌. അവിടുന്ന്‌ മറുപടി പറഞ്ഞു. നിശ്ചയം അല്ലാഹു നബിമാരുടെ ശരീരങ്ങള്‍ ഭൂമിക്ക്‌ നിഷിദ്ധമായിരിക്കുന്നു. (ഭൂമി അവയെ നശിപ്പിക്കുകയോ ദഹിപ്പിക്കുകയോ ചെയ്യുകയില്ല. അവരെന്നും തങ്ങളുടെ ഖബറുകളില്‍ ജീവിച്ചിരിക്കുന്നവരാണ്‌) (അബൂദാവൂദ്‌)
  4. അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) പറഞ്ഞു: എന്നെപ്പറ്റി പറയപ്പെടുകയും അനന്തരം എന്‍റെ പേരില്‍ സ്വലാത്ത്‌ ചൊല്ലാതിരിക്കുകയും ചെയ്തവന്‍റെ മൂക്ക്‌ മണ്ണോട്‌ ചേരട്ടെ! (നിന്ദ്യനും നിസ്സാരനുമാകട്ടെ) (തിര്‍മിദി)
  5. അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: എന്‍റെ ഖബര്‍ നിങ്ങള്‍ ആഘോഷ സ്ഥലമാക്കരുത്‌. മറിച്ച്‌, നിങ്ങളെനിക്ക്‌ സ്വലാത്ത്‌ ചൊല്ലണം. നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങളുടെസ്വലാത്ത്‌ എനിക്കെത്തും. (അബൂദാവൂദ്‌)
  6. അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) അരുള്‍ ചെയ്തു: എന്‍റെ പേരില്‍ ആരും സലാം ചൊല്ലുകയില്ല-എന്‍റെ റൂഹ്‌ എനിക്ക്‌ അല്ലാഹു മടക്കിത്തരികയും ഞാന്‍ സലാം മടക്കുകയും ചെയ്തിട്ടല്ലാതെ. (അബൂദാവൂദ്‌)
  7. അലി(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) അരുള്‍ ചെയ്തു: എന്നെപ്പറ്റി പറയപ്പെടുകയും എന്‍റെ പേരില്‍ സ്വലാത്ത്‌ ചൊല്ലാതിരിക്കുകയും ചെയ്തവനാണ്‌ സത്യത്തില്‍ ലുബ്ധന്‍ . (തനിക്ക്‌ നിര്‍ബന്ധമായ സ്വലാത്ത്‌ ചൊല്ലിക്കൊണ്ട്‌ ബാദ്ധ്യത നിറവേറ്റാത്തതുമൂലം തനിക്ക്‌ ലഭിക്കേണ്ട മഹത്തായ നേട്ടങ്ങള്‍ പലതും അവന്‌ കിട്ടാതെ വരും) (തിര്‍മിദി)
  8. ഫളാലത്തി(റ)ല്‍ നിന്ന്‌ നിവേദനം: അല്ലാഹുവിനെ സ്തുതിക്കുകയോ നബി(സ)യുടെ പേരില്‍ സ്വലാത്ത്‌ ചൊല്ലുകയോ ചെയ്യാതെ നമസ്കാരത്തില്‍ പ്രാര്‍ത്ഥിക്കുന്ന ഒരാളെ നബി(സ) കേട്ടു. അന്നേരം റസൂല്‍ (സ) പറഞ്ഞു: ഇവന്‍ (പ്രാര്‍ത്ഥനക്ക്‌ മുമ്പ്‌ ഹംദും സ്വലാത്തും കൊണ്ടുവരാതെ) ബദ്ധപ്പാട്‌ കാണിച്ചു. പിന്നീട്‌ അവിടുന്ന്‌ അയാളെ വിളിച്ചിട്ട്‌ അവനോടും മറ്റുള്ളവരോടും പറഞ്ഞു: നിങ്ങളിലാരെങ്കിലും പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ തന്‍റെ റബ്ബിനെ ആദ്യമായിസതുതിക്കുകയും നബി(സ)യുടെ പേരില്‍ സ്വലാത്ത്‌ ചൊല്ലുകയും ചെയ്തുകൊള്ളട്ടെ. എന്നിട്ടായിരിക്കണം അവന്‍ പ്രാര്‍ത്ഥിക്കേണ്ടത്‌. (അബൂദാവൂദ്‌, തിര്‍മിദി)
  9. അബൂമസ്‌ഊദി(റ)ല്‍ നിന്ന്‌ നിവേദനം: ഒരിക്കല്‍ ഞങ്ങള്‍ സഅ്ദുബിന്‍ ഉബാദ(റ)യുടെ സദസ്സിലിരിക്കെ റസൂല്‍ (സ) ഞങ്ങളുടെ അടുത്ത്‌ വന്നു. തദവസരം ബഷീര്‍ പറഞ്ഞു: പ്രവാചകരേ! അങ്ങയ്ക്ക്‌ സ്വലാത്ത്‌ ചൊല്ലാന്‍ അല്ലാഹു ഞങ്ങളോട്‌ ആജ്ഞാപിച്ചിരിക്കുന്നു. ഞങ്ങള്‍ എങ്ങനെ സ്വലാത്ത്‌ ചൊല്ലണം. റസൂല്‍ (സ) മൌനം ദീക്ഷിച്ചു. അദ്ദേഹം അത്‌ ചോദിച്ചില്ലായിരുന്നുവെങ്കില്‍! എന്ന്‌ ഞങ്ങള്‍ ആഗ്രഹിച്ചുപോയി. പിന്നീട്‌ അവിടുന്ന്‌ പറഞ്ഞു: നിങ്ങള്‍ ഇപ്രകാരം പറയൂ: അല്ലാഹുവേ! ഇബ്രാഹീം (അ) മൈന്‍ നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദി(സ)നെയും കുടുംബത്തെയും നീ അനുഗ്രഹിക്കുകയും ഇബ്രാഹീം (അ) കുടുംബത്തിന്‌ നീ അഭിവ്റ്‍ദ്ധി നല്‍കിയതുപോലെ മുഹമ്മദി(സ)നും കുടുംബത്തിനും നീ അഭിവ്റ്‍ദ്ധി നല്‍കുകയും ചെയ്യേണമെ. നിശ്ചയം നീ സ്തുത്യര്‍ഹനും ഉന്നതനുമാണ്‌. സലാമ്‌ നിങ്ങള്‍ക്ക്‌ അറിയാം. (മുസ്ലിം)

No comments:

Post a Comment